Sunday, January 3, 2021

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞാന്‍ ബ്ലോഗെഴുത്തു തുടങ്ങുകയാണ്. പുതിയ പ്രതീക്ഷകളുമായി. അനുഭവങ്ങളുടെ ആത്മാവിഷ്കാരം.

Tuesday, April 5, 2011

മൊബൈല്‍
ഹ്രസ്വചിത്രത്തിന്റെ തിരക്കഥ
തയ്യാറാക്കിയത്-ഗവ:ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ ,മഞ്ചേരി.
ടൈറ്റിലുകള്‍ക്കു ശേഷം സ്ക്രീനില്‍ തെളിയുന്നത് ഓടിട്ട ഒരിടത്തരം വീടിന്റെ വിദൂരദൃശ്യം.ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും വരികയും പോകുകയും ചെയ്യുന്നുണ്ട്.വീട്ടിലേക്ക് വരിവരിയായി നീങ്ങിക്കൊണ്ടിരിക്കുന്ന യൂണിഫോമിട്ട കുട്ടികള്‍.
വീടിന്റെ ദൃശ്യം നമുക്കിപ്പോള്‍ കൂടുതല്‍ അടുത്തു കാണാം.അവിടവിടെയായി ധാരാളം പേര്‍ കൂടി നില്‍ക്കുന്നുണ്ട്.എല്ലാവരുടെയും മുഖത്ത് ദു:ഖം തളം കെട്ടി നില്‍ക്കുന്നു.വരിവരിയായി നീങ്ങുന്ന കുട്ടീകളില്‍ പലരും ഏങ്ങിയേങ്ങിക്കരയുന്നുണ്ട്.
മുറ്റത്തിട്ടിരിക്കുന്ന കസേരകളില്‍ ഒന്നും മിണ്ടാനാവാതെ യിരിക്കുന്നവര്‍ . തൊടിയിലും ഗേറ്റിനു വെളിയിലും ചെറിയ കൂട്ടങ്ങളായി നിന്ന് ശബ്ദം കുറച്ച് സംസാരിക്കുന്നവര്‍.പലരും സംസാരിക്കുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം.
----എന്നാലും വല്ലാത്തൊരു ഗതി തന്നെ
----മിടുക്കിയായിരുന്നു.
----എന്തിന്റെയൊരു കുറവായിരുന്നു ഓള്‍ക്ക്
----എല്ലാറ്റിനും വേണം ഒരു യോഗം.
----അധികം ലാളിച്ചാലിങ്ങന്യാ..
ഏതോ മൊബൈലില്‍ നിന്നും ഉയരുന്ന റിംഗ്ടോണ്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നു.
“..............................
അച്ഛനെയാണെനിക്കിഷ്ടം "
ഇപ്പോള്‍ വീട്ടിനകത്തെ മുറിയില്‍ റിംഗ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ നമുക്കു കാണാം.അതിനടുത്തുതന്നെ കരഞ്ഞു തളര്‍ന്നിരിക്കുന്ന ഒരു പുരുഷന്‍(അച്ഛന്‍-45 വയസ്സ്).അലസമായ വസ്ത്രധാരണം.റിംഗ്ടോണ്‍ വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നു.അതിനനുസരിച്ച് അച്ഛന്റെ മുഖത്ത് പലപല വികാരങ്ങള്‍ മാറിമാറി വരുന്നു.ഒടുവില്‍ മൊബൈല്‍ വലിച്ചെടുത്ത് ബാധ കേറിയവനെപ്പോലെ
നിലത്തെറിഞ്ഞ് ഉടയ്ക്കുന്നു.നിലത്ത് പൊട്ടിത്തകര്‍ന്ന് കിടക്കുന്ന മൊബൈലിന്റെ
അവശിഷ്ടങ്ങള്‍ വ്യക്തമായി കാണാം.

സീന്‍ 2
അവശിഷ്ടങ്ങള്‍ നമ്മുടെ കാഴ്ചയില്‍നിന്നു മറയുന്നത് ഗേറ്റ് കടന്നു വരുന്ന
അച്ഛനിലേക്ക്....
വീട്ടില്‍നിന്നും അച്ഛന്റെയടുത്തേയ്ക്ക് ഓടിപ്പോകുന്ന മകള്‍-15 വയസ്സ് പ്രായം.
ഓടിച്ചെന്ന് അച്ഛന്റെ കൈയില്‍ തൂങ്ങുന്നു.
.....അച്ഛന്‍ ഞാന്‍ പറഞ്ഞതു വാങ്ങിയോ?
.....മറന്നുപോയി മോളെ
.....അച്ഛന്‍ എപ്പൊഴും ന്നെ പറ്റിക്ക്യാ. ഞാന്‍ എല്ലാ വിഷയത്തിനും A+
വാങ്ങിയില്ലേ?പിന്നെന്താ
സംസാരിച്ചുകൊണ്ട് രണ്ടു പേരും ഉമ്മറത്തെത്തുന്നു.അകത്തുനിന്നും വരുന്ന അമ്മ
-40 വയസ്സ്-
അമ്മ... അച്ഛനെയൊന്ന് വെറുതെ വിട് മോളെ
അച്ഛന്‍..എന്നോടല്ലാതെ മറ്റാരോടാ അവളിങ്ങനെ കളിക്കുക?
അമ്മ... കൊഞ്ചിച്ച് കൊഞ്ചിച്ച് നിങ്ങളാ അവളെയിങ്ങനെ വഷളാക്കുന്നത്.
മകള്‍ അച്ഛന്റെ ഷര്‍ട്ടിന്റെയും പാന്‍റിന്റെയും പോക്കറ്റുകള്‍ തെരയുന്നു.അച്ഛന്‍ ചിരിച്ചുകൊണ്ട് ബാഗില്‍നിന്നും മൊബൈലെടുത്ത് മകള്‍ക്ക് നല്കുന്നു.
.....ഹായ്‌‌‌‌'!നല്ല മൊബൈല്. അച്ഛന്‍ വാക്കു പാലിച്ചല്ലോ.
അവള്‍ അച്ഛനെ തെരുതെരെ ഉമ്മ വെക്കുന്നു.ചിരിച്ചുകൊണ്ട് ഏതോ നമ്പര്‍ ഡയല്‍ ചെയ്യുന്നു.അവളുടെ പ്രവൃത്തി കണ്ട് ചിരിക്കുന്ന അച്ഛനും അമ്മയും.
അമ്മ...അധികം നെഗളിക്കണ്ട.അത്ര നല്ലതല്ല.
മകള്‍.(.മുഖം ചെരിച്ചുകൊണ്ട് ) പിന്നേ.....
സീന്‍ 3
മേശപ്പുറത്ത് നിര്‍ത്തി വെച്ചിരിക്കുന്ന മൊബൈല്‍.പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍
ഓരോന്നായി മുറിയുടെ വിവിധ ഭാഗങ്ങളില്‍ വന്നു വീണുകൊണ്ടിരിക്കുന്നു.പശ്ചാത്തലത്തില്‍ അവളുടെ ചിരി കേള്‍ക്കാം.
മൊബൈല്‍ കയ്യിലെടുക്കുന്ന പെണ്‍കുട്ടി.സ്ക്രീനില്‍ നോക്കി പുഞ്ചിരിക്കുന്ന പെണ്‍കുട്ടി.
മൊബൈലിന്റെ വിവിധ ബട്ടനുകള്‍ അമര്‍ത്തി നോക്കുന്ന പെണ്‍കുട്ടി.സ്ക്രീനില്‍
message sent എന്നു തെളിയുന്നു.പെട്ടെന്ന് അവളുടെ മുഖം മങ്ങുന്നു.
..............അയ്യോ മെസേജ് പോയല്ലോ?ഞാനൊരു തമാശയ്ക്ക്...
മുഖത്ത് പരിഭ്രമം. ചുറ്റും നോക്കി വിവശതയോടെ നില്‍ക്കുന്നു.
അവളുടെ മൊബൈലില്‍ മെസേജിന്റെ ശബ്ദം.തുറന്നു നോക്കുന്നു.ഇടറിയ ശബ്ദത്തില്‍ വായിക്കുന്നു.
..നല്ല മെസേജ്.ഇതുപോലെ ഇനിയും അയച്ചു തരണേ...
മെസേജുകള്‍ വന്നുകൊണ്ടേയിരിക്കുന്നു.അവള്‍ പൊട്ടിപൊട്ടിക്കരയുന്നു.മേശപ്പുറത്തുനിന്നും പേനയെടുത്തെറിയുന്നു.കണ്ടതെല്ലാം വാരിവലിച്ചെറിയുന്നു,അവള്‍ ഒരു ഭ്രാന്തിയെപ്പോലെയാകുന്നു.പൊട്ടിക്കരച്ചില്‍,തേങ്ങലുകളാകുന്നു. ക്രമേണ ശബ്ദം നേര്‍ത്തുനേര്‍ത്തില്ലാതാകുന്നു.
അച്ഛന്റെ കാഴ്ചയിലൂടെ വെള്ള പുതപ്പിച്ച മകളുടെ മൃതശരീരം.ചുറ്റും കരഞ്ഞു തളര്‍ന്നിരിക്കുന്ന അമ്മയും ബന്ധുക്കളും കൂട്ടുകാരികളും...
തകര്‍ന്നു കിടക്കുന്ന മൊബൈല്‍ സാവകാശം സ്ക്രീനില്‍ നിറയുന്നു..നിശ്ചലമാകുന്നു
നിറം മായുന്ന സ്വപ്നങ്ങള്‍
മോഹനന്‍.കെ.വി
കോരിച്ചൊരിയുന്ന മഴയെ ശപിച്ചുകൊണ്ട് ഗീതടീച്ചര്‍ വേഗത്തില്‍ നടന്നു. ഒമ്പതരയാകുമ്പോഴേയ്ക്കും സ്കൂളിലെത്തണം.സബ് ജില്ലാതലമത്സരത്തിന് കുട്ടിയെ എത്തിക്കാനുള്ള ചുമതല തനിക്കാണ് തന്നിരിക്കുന്നത്.പുതിയ സ്കൂളില്‍ എത്തിയിട്ടു ഏതാനും ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു.വീഴ്ച വന്നാല്‍ മോശമാണ്.മഴയ്ക്കു ശക്തി കൂടുകയാണ്.വസ്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ നനയാന്‍ തുടങ്ങി.കുട കാറ്റില്‍ ഉലയുന്നു.ഏതു മഴയിലും സംരക്ഷണം നല്‍കുമെന്ന പരസ്യവാചകം ഓര്‍ത്തപ്പോള്‍ ടീച്ചര്‍ക്ക് ചിരി പൊട്ടി.

നീതു നേരത്തെതന്നെ എത്തിയിരിക്കുന്നു.ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടിയാണ്.ടീച്ചറെ
കണ്ടപ്പോഴേക്കും അവള്‍ ഓടിവന്നു.
"ഗുഡ് മോണിംഗ് ടീച്ചര്‍"
"ഗുഡ് മോണിംഗ്"ടീച്ചര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു."പോവാം" ടീച്ചര്‍ പറഞ്ഞു.
മഴ നോക്കാതെ അവര്‍ പുറപ്പെട്ടു.
ബസ്സില്‍ നല്ല തിരക്ക്.ഒരുവിധം തിരക്കിക്കയറി.പട്ടണത്തിലെത്തിയപ്പോള്‍ സമയം പത്തു മണി.ഓട്ടോയില്‍ കയറി മത്സരം നടക്കുന്ന സ്കൂളിലെത്തി.
"മോള് നന്നായി തയ്യാറായിട്ടുണ്ടല്ലോ?"ടീച്ചര്‍ അന്വേഷിച്ചു.
"ഒരു വിധം"
"ശ്രദ്ധിച്ച് ഉത്തരമെഴുതണം.ഒന്നാംസ്ഥാനം നേടണം.മിടുക്കിയാകണം."
"ശരി,ടീച്ചര്‍"
നീതുവിനെ ഹാളിലിരുത്തി ടീച്ചര്‍ പുറത്തിറങ്ങി.
പുറത്ത് മഴയുടെ ശക്തി ഒന്നു കുറഞ്ഞിരിക്കുന്നു.പുതിയ ആളായതുകൊണ്ടാകാം പരിചയക്കാരായ അദ്ധ്യാപകര്‍ ആരുംതന്നെയില്ല.കാന്‍റീനില്‍ പോയി ഒരു ചായ കഴിക്കാം.
കാന്‍റീനില്‍ നല്ല തിരക്കുണ്ടായിരുന്നു.ചായക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ ഓര്‍മയിലെത്തി.
മോനിന്നെന്തൊരു വാശിയായിരുന്നു.അവനിന്ന് എഴുന്നേറ്റതുതന്നെ എട്ടു മണിക്കാണ്.ഹോംവര്‍ക്ക് ചെയ്യാന്‍ ബാക്കിയായതിന്റെ ദേഷ്യം വേറെ. ഒമ്പതാംക്ലാസ്സുകാരനാണെന്നു പറഞ്ഞിട്ടെന്താ കാര്യം.ഒന്നിനും ഒരു ശ്രദ്ധയുമില്ല.
സി.ബി.എസ്.ഇ യിലായതിന്റെ ഒരു ഗുണവും അവന്‍ കാണിക്കുന്നില്ല.പണച്ചെലവിനാണെങ്കില്‍ ഒരു കുറവുമില്ല.അങ്ങേര്‍ക്കാണെങ്കില്‍ ഇതൊന്നും
ശ്രദ്ധിക്കാന്‍ സമയമില്ല.സദാസമയവും സംഘടനയും രാഷ്ട്രീയവും മാത്രം.ചിന്തകള്‍ കാടു
കയറുന്നതിനു മുമ്പെ ചായയെത്തി.ചുടുചായ കഴിച്ചപ്പോള്‍ ഒരാശ്വാസം തോന്നി.ടീച്ചര്‍ വാച്ച്
നോക്കി.ഇനിയും ഒരു മണിക്കൂര്‍ കൂടിയുണ്ട്.ആരോടെങ്കിലും സംസാരിച്ചിരിക്കാം.അവര്‍ ഹാളിനടുത്തേയ്ക്കു നീങ്ങി.
ഒറ്റയ്ക്കിരിക്കുന്ന ഒരദ്ധ്യാപികയുടെ അടുത്തേക്ക് ടീച്ചര്‍ നടന്നു.ഏതോ സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന് അവരുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ട്.
"ടീച്ചര്‍ ഏതു സ്കൂളിലാ"
"......................"
മുഖഭാവം ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ട് അവര്‍ സ്കൂളിന്റെ പേരു പറഞ്ഞു.
"എന്താണൊരു വല്ലായ്ക?തലവേദനയുണ്ടോ?"
"എന്റെ മകന്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.ഇന്നലെ രാത്രി അവനെ വേണ്ട മാതിരി
സഹായിക്കാന്‍ കഴിഞ്ഞില്ല.എന്താകുമോ ആവോ?അതോര്‍ത്താണ് എനിക്കു വിഷമം."
പിന്നെ പലതും സംസാരിച്ചു.നേരം പോയതറിഞ്ഞില്ല.
ഹാളില്‍ നിന്ന് കൈയടി ഉയര്‍ന്നപ്പോളാണ് സമയത്തെക്കുറിച്ച് ധാരണയുണ്ടായത്.
ചെന്നപ്പോഴേയ്ക്കും സമ്മാനദാനത്തിനുള്ള ഒരുക്കങ്ങളായിരിക്കുന്നു.
"ഒന്നാംസ്ഥാനം നീതു.പി...............സ്കൂള്‍"
സമ്മാനം വാങ്ങിയ നീതു തന്റെയടുത്തേയ്ക്ക് ഓടി വന്നപ്പോഴും ഗീതടീച്ചര്‍ക്ക് തന്റെ കണ്ണുകളെ
വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
"വെരിഗുഡ്." ടീച്ചര്‍ അവളെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.മകന് സമ്മാനം ലഭിക്കാത്തതുകൊണ്ട് തന്നെയും നീതുവിനെയും ദേഷ്യത്തോടെ നോക്കുന്ന അദ്ധ്യാപികയെ ഗീതടീച്ചര്‍ കണ്ടു.ഡി.ഇ.ഒ തന്നെ പ്രത്യേകം വിളിച്ചു പരിചയപ്പെട്ടപ്പോള്‍ വല്ലാത്ത അഭിമാനം
തോന്നി.
നീതുവിനെയും കൊണ്ട് നടന്നു നിരവധി കണ്ണുകള്‍ തന്നെ പിന്‍തുടരുന്നതായി ഗീതടീച്ചര്‍ക്കു
അനുഭവപ്പെട്ടു.
സ്കൂളിലെത്തിയപ്പോള്‍ നീതു തനിക്കു സമ്മാനമായി ലഭിച്ച പുസ്തകം ഗീതടീച്ചറെ ഏല്‍പ്പിച്ചു.
'അഗ്നിച്ചിറകുകള്‍' നല്ല പുസ്തകം."നീതു കൊണ്ടുപോയി വീട്ടിലെ ലൈബ്രറിയില്‍ സൂക്ഷിച്ചോളൂ."
"ഞാനോ? എനിക്കു വീടില്ലല്ലോ ടീച്ചറേ!"
പെട്ടെന്ന് അവളുടെ മുഖഭാവം മാറിയത് ഗീതടീച്ചര്‍ ശ്രദ്ധിച്ചു.
"അപ്പോള്‍ അച്ഛനുനുമമ്മയും?
"ആരാണെന്നെനിക്കറിയില്ല.അതുകൊണ്ടല്ലേ ഞാന്‍ ഹോസ്റ്റലില്‍ കഴിയുന്നത്?"അതും പറഞ്ഞ് അവള്‍ നടന്നു നീങ്ങി.
നടന്നകലുന്ന നീതുവിനെ നോക്കി ടീച്ചര്‍ അനങ്ങാനാവാതെ നിന്നു.മനസ്സില്‍ സ്വന്തം മകന്റെയും നോട്ടംകൊണ്ടു ദഹിപ്പിച്ച അദ്ധ്യാപികയുടെയും മുഖഭാവങ്ങള്‍ക്കൊപ്പം നീതുവിന്റെ
ചിരിക്കുന്ന മുഖവും തെളിഞ്ഞു നിന്നു.

Sunday, October 25, 2009

മലയാളമുണരുന്നു

മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പൊന്നോണക്കാലം.മണ്‍മറഞ്ഞ പൂവിളികളും പൂപ്പാട്ടുകളും തുമ്പിതുളളലും തൃക്കാക്കരയപ്പനും മാവേലിയുടെ എഴുന്നളളത്തും.................. അവയെല്ലാം ഇനി തിരിച്ചു വരുമോ?
നമ്മുടെ മധുരസ്മരണകള്‍ അയവിറക്കാനും പങ്കുവെക്കാനും നമുക്കേറെ താല്പര്യമുണ്ടാകുമല്ലോ?നാടിന്റെ നന്മകള്‍,ചരിത്രങ്ങള്‍,ഐതീഹ്യങ്ങള്‍,നാട്ടുപഴമകള്‍,നറുചൊല്ലുകള്‍,ചിരിമൊഴികള്‍ ഇവയൊക്കെ പറയാനും അറിയിക്കാനുമുളള മാര്‍ഗമെന്ന നിലയിലാണ് ഈ ബ്ലോഗിനെ കാണുന്നത്.അതോടൊപ്പം മലയാളഭാഷാധ്യാപനത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ഭാഷാക്ലാസ്സുകള്‍ മെച്ചപ്പെടുത്താനും സജീവമാക്കാനും ആഗ്രഹിക്കുന്നു.ശുഭപ്രതീക്ഷയോടെ പൂവിളി തുടങ്ങുകയാണ്